Thursday 25 December 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍ (പ്ലാന്‍റേഷന്‍ ഓര്‍മ്മ-ഒന്‍പത്)

സ.എ.പി.കുരിയന്‍-നഷ്ടപ്പെട്ട ചെമ്പകമരം..(ഒന്ന്)


തൊട്ടടുത്ത ക്വാര്‍ട്ടേഷ്സിലെ എന്‍.ജെ.ജോര്‍ജ്ജ് ചേട്ടന്‍റെ ഇറയത്ത്, ഭിത്തിയില്‍ ഫ്രയിം ചെയ്ത് വെച്ചിരുന്ന വലിയ ഒരു ബ്ലാക്ക് & വൈറ്റ് ഫോട്ടോയില്‍ ആണ് സഖാവ് എ.പി.കുരിയനെ ഞാന്‍ ആദ്യമായി കാണുന്നത്.ദേവാലയങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രായം അന്ന് എന്‍റെ നാടിന് ഉണ്ടായിരുന്നില്ല,അതിനാല്‍ കുമ്മായം പൂശിയ ആ ഭിത്തിയില്‍
സ.എ.പി. ഒറ്റയ്ക്കായിരുന്നു.മുതിര്‍ന്നവരുടെ സംഭാഷണങ്ങളില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ എ.പി.യെ ക്കുറിച്ച് ധാരാളം
കേള്‍ക്കുന്നു. ഇന്നത്തെ ജനറല്‍ബോഡിയില്‍ എ.പി. വരുന്നുണ്ട്”,  “ ഇന്ന് എ.പി. യൂണിയനാഫീസില്‍ ഉണ്ടാകും
എന്നിങ്ങനെയൊക്കെ...കേട്ട് കേട്ട് അദ്ദേഹം ഞങ്ങള്‍ക്കും  ആരാധ്യനായി.കമ്യൂണിസ്റ്റ് ഐഡിയോളജിയുടെ സത്യസന്ധമായ പ്രയോഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍,അദ്ദേഹം ഒരു വികാരമായി, ,ചുട്ട പപ്പടവും കഞ്ഞിയും കുടിച്ച്  അവരോടൊപ്പം തറയിലുറങ്ങി,  അവരുടെ,ദാരിദ്ര്യവും,വേദനകളും പകുത്ത് വാങ്ങി,അവരിലൊരാളായി, എന്നാല്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ എന്‍റെ നാട്ടില്‍ മാര്‍ക്സിസത്തിന്‍റെ വിത്തുകള്‍ പാകി...ആ നാടിന്‍റേതുമാത്രമായ
കാറ്റില്‍ ഇടതുപക്ഷനൈതികതയുടെ ചെമ്പകപ്പൂമണമായി നിറഞ്ഞു നിന്നു.....അദ്ദേഹം.
സ.എ.പി.യ്ക്കോപ്പം ഏതാണ്ട് അതേ നിലയിലുള്ള ഒരു കമ്യൂണിസ്റ്റ് കൂടി ഉണ്ടായിരുന്നു...സ.അനന്തന്‍ പിള്ള...
ഇവര്‍ കാലടിപ്ലാന്‍റേഷനിലേക്ക് എത്തിപ്പെട്ടതിനും,കമ്യൂണിസ്റ്റ് അനുഭാവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനും പിന്നില്‍ ,ആ നാടിന്‍റ‍െ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കടുത്ത പട്ടിണിയുടേയും,വേദനയുടേയും, ചതിയുടേയും  കഥകളുണ്ട്...1960-കളില്‍ തോട്ടത്തിന്‍റെ ആരംഭകാലത്ത് കോണ്‍ഗ്രസ്സ് അനുകൂല ട്രേഡ് യൂണിയന്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ സംഘടനാ നേതൃത്വത്തിന്‍റെ നിരന്തരമായ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരാശരായ ഒരു കൂട്ടം തൊഴിലാളികളുടെ,ശ്രമഫലമായാണ് ഇരുവരും പ്ലാന്‍റേഷനിലെത്തുന്നത്.
1966-ല്‍ കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ ശമ്പളവും വെട്ടിക്കുറച്ച,കോണ്‍ഗ്രസ്സ് സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ദനടപടിയില്‍
പ്രതിഷേധിച്ച് നടന്ന പട്ടിണി സമരം സി.ഐ.ടി.യു വിനെ,ആ നാടിന്‍റെ, വിശ്വാസ്യതയുള്ള  (credibility) ഒറ്റ സംഘടനയാക്കി.
ഒരു മതത്തെയെന്നവണ്ണം തൊഴിലാളികള്‍ സ്വീകരിച്ച  ഏക സംഘടനയാക്കി...തൊഴിലാളി ജീവിതത്തില്‍ ഏറെക്കുറെ സമസ്തവും,സമഗ്രവും,ക്രിയാത്മകവും ആയ സ്വാധീനമായി അങ്ങനെ സി.ഐ.ടി.യു. ആ മഹത്തായ കൂട്ടായ്മയുടെ സ്മാരകമായി പോസ്റ്റാഫീസ് ജംഗ്ഷന് സമീപം,കിളിക്കാട് മലയുടെ താഴ്വാരത്ത്സ്ഥിതി ചെയ്യുന്ന യൂണിയനാഫീസിനെ നമുക്ക് അടയാളപ്പെടുത്താം.ഇക്കാലത്താണെങ്കില്‍ അത്തരമൊരു കെട്ടിടം പണിയല്‍ അസാധ്യമായിരിക്കും.ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് പ്ലാന്‍റേഷനില്‍ ജനിച്ചതുകൊണ്ട് മാത്രം നഷ്ടപ്പെട്ട നാട്ടിന്‍പുറപ്രകൃതിയുടെ,വീണ്ടെടുക്കപ്പെട്ട ഒരു കുഞ്ഞ് തുണ്ടായി അഞ്ചേക്കറോളം വരുന്ന ആ പറമ്പ്,എല്ലാ ഇനങ്ങളിലുമുള്ള ധാരാളം നാടന്‍ മാവുകള്‍,പ്ലാവുകള്,കവുങ്,സമൃദ്ധമായ കരിക്കിന്‍ കുലകളുമായി സുന്ദരികളായ നാടന്‍ തെങ്ങുകള്‍ ,നിറഞ്ഞ്തൂങ്ങിയാടുന്ന കൈപ്പക്കായ്കളും,കോവലുകളുമായി കൊച്ചു കൊച്ചുപന്തലുകള്‍,...അങ്ങനെ... യങ്ങനെയുള്ള ആ പുരയിടം ഞങ്ങള്‍ക്ക്  ഗ്രാമാര്‍ദ്രമായ    കളിത്തൊട്ടിലായി.. രണ്ടുനിലകളിലായുള്ള യൂണിയനാഫീസ് കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ ,സ.എ.പി വരുമ്പോള്‍ മാത്രം തുറന്നിരുന്ന,പരിപാവനമായി കരുതപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ മുറി...അതിനും മുകളിലായി,ടറസ്സില്‍ ദൂരെയുള്ള ,വരാനിരിക്കുന്ന,മഹത്തായ ആ സമത്വ-സമൂഹത്തെ മാടി വിളിച്ചുകൊണ്ട് കാറ്റില്‍ ഇളകിനിന്ന ഒരു ചെങ്കൊടി. ആ കൊടിയ്ക്ക് ചുവടെ നിന്ന് ഞങ്ങള്‍ ദൂരെ മലയാറ്റൂര്‍ മലയും,ഒരു നിഴലായി മലയാറ്റൂര്‍ പള്ളിയുംകണ്ടു.മുറ്റത്തായി ഉയരം കുറഞ്ഞ് പടര്‍ന്ന് പന്തലിച്ച അശോകമരം...അതിനോട് ചേര്‍ന്നായിരുന്നു ആ വലിയ ചെമ്പകമരം...കീഴറ്റം മുതല്‍ ആകാശം വരെയുള്ള തടിക്കു ചുറ്റും,ആര്‍ക്കും കയറാവുന്ന തരത്തില്‍ സാത്വിക വഴക്കമുള്ള  ,സമാന്തര-ശാഖകളുമായി നിലകൊണ്ടിരുന്നത്...എന്‍റെ തലമുറയുടെ ഉണ്ണിക്കാലടികള്‍ പതിഞ്ഞ്....നിറയെ പൂത്തുലഞ്ഞങ്ങനെ...
രാത്രികാലങ്ങളില്‍, കാറ്റില്‍ കിലോമീറ്ററുകളോളം എത്തുന്ന ചെമ്പകപ്പൂമണം..ഞങ്ങളുടെ തലമുറയുടെ കൌമാര-യൌവ്വനങ്ങളുടെ, നിഗൂഡപ്രണയങ്ങളി ലും,വിരഹങ്ങളിലും, സുഖമുള്ള വേദനയായി...ചെഗുവേരയും,പാബ്ളോനെരൂദയും ,കൂടെയീ
ചെമ്പകമണവും,ഞങ്ങളുടെ യൌവ്വനങ്ങളെ ദീപ്ത-മോഹനമാക്കിയ നാളുകള്‍....