Wednesday 21 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ (അഞ്ച്)

കാ‍ല്‍പ്പനികതയുടെ  അന്ത്യം...

ഏതാണ്ട് പതിനായിരം ഹെക്ടറോളം സ്ഥലത്ത്  നിറഞ്ഞ് കിടന്നിരുന്ന ഒരു മഹാസ്ഥാപനമാണ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ കാലടി ഗ്രൂപ്പ്.ദൂരെ നിന്നും ഉള്ള കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അതിനാല്‍ തന്നെ കോര്‍പ്പറേഷന്‍ വക സ്കൂള്‍ ബസ്സ് ഉണ്ടായിരുന്നു.പ്ലാന്‍റേഷനോട് ചേര്‍ന്ന് കിടക്കുന്ന നാട്ടിന്‍പ്രദേശങ്ങളിലെ കുട്ടികളും, പ്ലാന്‍റേഷന്‍ സ്കൂളിലാണ് അന്ന് പഠിച്ചിരുന്നത്. അവരില്‍ പ്രധാനികളും,പ്രമാണികളും,പാണ്ടുപാറ
ദേശക്കാരായിരുന്നു.

ഞങ്ങളുടെ ക്വാര്‍ട്ടേഷ്സ് സ്കൂളിനടുത്തായിരുന്നതിനാല്‍ നടന്നുപോകാവുന്ന വഴി മാത്രം.
പാണ്ടുപാറ എന്ന  "മക്കൊണ്ട "യില്‍ നിന്നും വരുന്ന അവസാനട്രിപ്പ് സ്കൂള്‍ബസ്സും നോക്കി അക്ഷമയോടെ
ഞങ്ങള്‍ നില്‍ക്കും. പാണ്ടുപാറ ബസ്സില്‍ നിന്നും മക്കൊണ്ടയിലെ ജിപ്സിക്കുട്ടികള്‍ നിരനിരയായി ഇറങ്ങിവരും,അവര്‍ കൊണ്ടുവരുന്ന അമ്പഴങ്ങാപ്പഴവും,ബംബ്ലൂസ്നാരങ്ങയും,ജാതിക്കാതൊണ്ടും,
നീലനിറമാര്‍ന്ന വലിയ മഷിത്തണ്ടുകളും, വാങ്ങാനായി വീടുകളില്‍ നിന്ന് നാണയത്തുട്ടുകള്‍ കിട്ടിയ ഭാഗ്യവാന്‍
മാര്‍ മല്‍സരിച്ചാര്‍ക്കും....................
പിന്നെ ഉച്ചയുടെ ഇടവേളയില്‍ ഐസ്കാരന്‍റെ മണിയടിയൊച്ചകേള്‍ക്കാന്‍ പാണ്ടുപാറക്കാര്‍ കാത്തിരിക്കുമ്പോള്‍, അവരുടെ സൌഹൃദം നേടാനായി ഞങ്ങള്‍ മല്‍സരിക്കും....കോലയിസിന്‍റെ പങ്കിനായി......

സ്കൂള്‍ബസ്സില്‍ കയറാന്‍ കഴിയാത്ത ഞങ്ങള്‍ ബസ്സില്‍ വരുന്ന കുട്ടികളെ അസൂയയോടെ നോക്കിനിന്നു...
ബസ്സ് ഡ്രൈവര്‍മാരായ പരമേശ്വരന്‍നായരും,നാരായണന്‍നായരും,ഡ്രൈവിംഗ് അറിയാത്ത കിളി നാണുനമ്പ്യാരും,ഞങ്ങളുടെ ആരാധനാപാത്രങ്ങളായി.......ഉയരം കുറഞ്ഞ് വെളുത്ത് ചുവന്ന,പരമേശ്വരന്‍നായര്‍,
എന്ന സുന്ദരനായ ഡ്രൈവര്‍ അതിവേഗത്തില്‍ ബസ്സ് ഓടിച്ച്,ഞങ്ങള്‍ക്ക് വീരപുരുഷനായി......
വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ബസ്സ് സ്റ്റാന്‍റിനോട് ചേര്‍ന്ന കൊടുസ്സു മുറിയില്‍ മൊബൈല്‍ റീ-ചാര്‍ജ്ജ്കൂപ്പണ്‍ വിറ്റ് ജീവിക്കുന്ന പരമേശ്വരന്‍നായരെ ഞാന്‍ കണ്ടു.
അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും,കാലടിപ്ലാന്‍റേഷന്‍ എന്ന് കേട്ടപ്പോള്‍ ആ കണ്ണുകളില്‍,വാര്‍ദ്ധക്യത്തെ മറികടക്കുന്ന തിളക്കവും,ആര്‍ദ്രതയും......
"ഞങ്ങളൊക്കെ പോരുമ്പോ പി.എഫ്.പെന്‍ഷന്‍ തൊടങ്ങീട്ടില്ല....അതോണ്ട് അതും കിട്ടണില്ല..പഞ്ചായത്തീന്നെങ്ങാനും ഒരു പെന്‍ഷന്‍ തര്വാക്കാന്‍ കഴിയോ" ......?
ബാല്യകാല ആരാധന വേദനയായി മനസ്സില്‍ നിറഞ്ഞു.....
എന്നാല്‍ പരമേശ്വരന്‍നായര്‍ ഒറ്റയ്ക്കായിരുന്നില്ല
പ്ലാന്‍റേഷന്‍കോര്‍പ്പറേഷനെന്ന പെരിയ പൊതുമേഖലാ സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിനായി,കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവത്വം.
മണ്ണെണ്ണപ്പാട്ട ഇരുവശവും തുളച്ച്,,കോലിട്ട് അടുപ്പത്തേറ്റി, കഞ്ഞിവെച്ച്....
ചാണകപ്പുളിയും,മുളക്ചുട്ടതും കൂട്ടി, പച്ചവെളിച്ചെണ്ണയില്‍ ചാലിച്ച്,കയിലിന്‍റെ കണകൊണ്ടിളക്കി കറിയാക്കി, ഒരേപാത്രത്തില്‍ നിന്ന് കഴിച്ചവരെന്ന് സാക്ഷൃം പറഞ്ഞവര്‍....തൊഴിലാളിയെന്നും,മേസ്തിരിയെന്നും,മാനേജരെന്നും,ഭേദമില്ലാതെ ജീവി ച്ചവര്‍....
അന്നൊരാള്‍ തൊപ്പിക്കുടവെച്ചാല്‍ ഒരായിരം തല ചോടെയെത്തുമായിരുന്നത്രേ....
പൊതുവായദാരിദ്രൃത്തിന്‍റേയും,ഭൂമിശാസ്ത്രപരമായ പരിമിതികളുടേയും,അതിന്‍റെ ഉപോള്‍പ്പന്നമെന്നവണ്ണം വന്ന തെളിമയാര്‍ന്ന ഇടതുപക്ഷസംഘബലത്തിന്‍റേയും,നൈതികതയില്‍ ജീവിച്ചവര്‍....ഒടുവില്‍ വന്നിടങ്ങളിലേയ്ക്ക് തന്നെയോ.....മറ്റെങ്ങോട്ടൊക്കെയോ...ചിതറി അവസാനിച്ച നിസ്വരും,നിരാലംബരുമായ ജനപഥമായി.......ആര്‍ക്കാണ് പിഴച്ചത്....എവിടെയാണ് പിഴച്ചത്.....അറിയില്ല.....
എങ്കിലും,അവര്‍ രൂപപ്പെടുത്തിയതും,അവരെ രൂപപ്പെടുത്തിയതുമായ ഒരു ആദ്യകാല പ്ലാന്‍റേഷന്‍
സമൂഹത്തിന്‍റെ  ചാറ്റല്‍മഴനനവുകള്‍ മനസ്സില്‍ കരുതുന്ന കാലത്തിന്‍റെ പുറമ്പോക്കിലായ പ്രിയ കാര്‍ണോന്‍മാരെ...ആത്മരക്തംപുരണ്ട കണ്ണീര്‍പ്രണാമം... വിട ..ഞാനിതാ കൊള്ളിവെയ്ക്കുന്നു....








Monday 19 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(നാല്)



കത്തിയൊടുങ്ങട്ടെ.....മിത്തുകള്‍.......








ഉപ്പ് മാവ് പുരയുടെ മുകള്‍‍ഭാഗത്തേയ്ക്ക് റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ,10-ാ ബ്ളോക്ക് എന്ന സ്ഥലത്തേയ്ക്കുള്ള നടവഴിയാണ്.അതിന്‍റെ ഒരുകൈവഴി താഴെ ഇടത്തേയ്ക്ക് തിരിഞ്ഞ് 9-ാം ബ്ളോക്കിലേക്ക് പോകുന്നു.ഏതാണ്ട്  ഈ വഴികള്‍ക്കും,ഉപ്പ്മാവ്പുരയ്ക്കും മുകളിലായി ഒരുപാറക്കൂട്ടമാണ്.വലുതും ചെറുതുമായ ധാരാളം പാറകള്‍ചേര്‍ന്ന് രുപംകൊണ്ടത്.അവയ്ക്കിടയില്‍ അങ്ങിങ്ങായി  പെരു, വട്ട, എന്നിവയുടെ ഇടത്തരം മരങ്ങള്‍ വളര്‍ന്ന് നില്‍പ്പുണ്ട്. ഈ പാറക്കൂട്ടം പ്രേതങ്ങളുടെ വാസകേന്ദ്രമാണ്.അതിനാല്‍ കുട്ടികളായ ഞങ്ങള്‍‍ അങ്ങോട്ട് പോകാറില്ല.അത്കൊണ്ട്തന്നെ വട്ടമരങ്ങളെല്ലാം ഇലകളാല്‍ സമൃദ്ധങ്ങളായിരുന്നു.അവിടെ പഠിക്കുവാനെത്തുന്ന ഓരോകുട്ടിയുടെ മനസ്സിലും,ഗുപ്തമായ ഈ പ്രേതഭയം പാരമ്പര്യമായി പകര്‍ന്ന് നല്‍കപ്പെട്ടു.ഇന്നും റോഡിലൂടെ യാത്രചെയ്യുമ്പോള്‍,ആ ഭാഗത്തെത്തുമ്പോള്‍, അറിയാതെ പ്രതങ്ങളെ തേടി ആ   പാറക്കൂട്ടത്തിലേക്ക് നോക്കിപോകുന്നു. . അവയുടെ വിശുദ്ധ-ഭയം നിറഞ്ഞ ഇടം അതേ നിലയില്‍ തന്നെ മനസ്സിലുണ്ട്...  

9-ാ ബ്ളോക്കിലേയ്ക്ക് പോകുന്ന വഴിയോട്ചേര്‍ന്ന് അതി ഗംഭീരനായ ഒരു ആനപ്പാറയുണ്ട്.തൊട്ട് താഴെയായി പരന്ന് വിശാലമായ മറ്റൊരു പാറയും..പാറകള്‍ക്കും, സ്കൂള്‍ഗ്രൌണ്ടിനും ഇടയിലായി ഒരു ചെറിയ കുറ്റിക്കാടാണ്.ആ പാറകളും.കുറ്റിക്കാടും ഞങ്ങളുടെ കളിത്തൊട്ടിലായി. വര്‍ഷത്തില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുന്ന ഗ്രൌണ്ട് പച്ചപ്പിന്‍റെ ഒരു പരവതാനിക്കാഴ്ചയാണ്.പഠനത്തിന്‍റെ ഇടവേളകളില്‍ ഇവിടെ  ഒട്ടുപാല്‍, ന്യൂസ് പേപ്പറില്‍ ചുറ്റി ഉണ്ടാക്കുന്ന പ്രത്യേകതരം പന്തുപയോഗിച്ചുള്ള, ഞങ്ങളുടെ  പ്രാകൃതഫുട്ബോള്‍ അരങ്ങേറി വന്നു.  

താഴത്തെ സ്കൂളിന്‍റെ  റോഢിനോട് ചേര്‍ന്നുള്ള കെട്ടിടഭാഗങ്ങളുടെ ഏക ഇടനാഴി വഴി പുറത്തേയ്ക്ക് കടക്കുമ്പോള്‍,ഇഞ്ചമുള്‍ക്കാടുകള്‍ വലയം തീര്ത്ത സുന്ദരമായ ഒരു വെണ്ണക്കല്‍ പാറയുണ്ട്.സ്കൂളിന്‍റെ മധ്യഭാഗത്ത്നിന്ന് നേരെ താഴെയായി ഒഴുകുന്ന തോട്ടിന്‍വക്കില്‍ ചെറിയൊരു കാട് തീര്‍ത്ത് കൊണ്ട് വലിയൊരു  ചേര്മരം, അനേകം ശിഖരങ്ങള്‍ ആകാശങ്ങളിലേക്ക് നീട്ടി ഉയര്‍ന്ന് നിന്നു.
പക്ഷേ അവിടെ ഞങ്ങള്‍ കുട്ടികള്‍ക്ക് വിലക്കാണ്.....
ചേര് തീണ്ടിയാല്‍ താണി തൊഴുവേണ്ടി വരും, നിഗൂഢമായ ഈ വിലക്കില്‍ ആ മഹാ വൃക്ഷവ്യക്തിത്വത്തിന്‍റെ പച്ചപ്പുകളില്‍ ഒന്ന് തൊടാന്‍ കൊതിച്ച്....കൊതിച്ച്.....ദൂരെ നില്‍പ്പാണ് എന്റെ ബാല്യ-കൌമാരങ്ങള്‍....ഇവിടെയായിരിക്കാം ഒരുപക്ഷേ, ഞങ്ങളുടെ പാരിസ്ഥിതിക ബോധാകാശങ്ങളുടെ ആദ്യ തുറവികള്‍.......ആ നനവില്‍ ചവിട്ടിനിന്നുകൊണ്ടാകണം....ഞങ്ങള്‍  എല്ലാറ്റിനേയും കരുണയുടെ സമഭാവനയില്‍ കാണാന്‍ പഠിച്ചത്....
കീടങ്ങളെ.....മണ്ണിരയെ....ശലഭത്തെ....പക്ഷികളെ.....സസ്യ-മൃഗജാലങ്ങളെ.....കൂട്ടത്തില്‍ മാത്രം മനുഷ്യനേയും...
ഞാനിതാ ആ ചിതയിലേക്ക് എണ്ണ പകരുന്നു.....

കത്തിയൊടുങ്ങട്ടെ....... ഈ മിത്തുകള്‍......

Sunday 11 May 2014

കുളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-(മൂന്ന്)





പ്ലാന്‍റേഷന്‍ ഓര്‍മ്മ-മൂന്ന്








ഞാനിതാ ആ ഉപ്പ്മാവ്പുരയ്ക്ക് തീ കൊളുത്തുന്നു.......


പ്രായം കൊണ്ട് ഭൂമിയിലെ ചെറിയ 
ഇടമായ എന്‍റെ നാടിനും,അതിന്‍റേതായ
മിത്തുകളുണ്ട്........
കാലടിപ്ലാന്റേഷനിലെ ഏറ്റവും പ്രധാനപ്പെട്ടസ്ഥലമാണ് പോസ്റ്റാഫീസ്ജംഗ്ഷന്‍.പോസ്റ്റാഫീസിനെകൂടാതെ,സ്കൂള്‍,റേഷന്‍കട,പോലീസ്ബാരക്ക്,ആശുപത്രി,കാന്‍റീന്‍‍,ലൈബ്രറി എന്നിവയായിരുന്നു ഇവിടുത്തെ സ്ഥാപനങ്ങള്‍.ഇവിടെയായിരുന്നു ഞങ്ങളുടേയും ക്വാര്‍ട്ടേഷ്സ്.സ്കൂളിലേയ്ക്ക് നടക്കാനുള്ള വഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ.
കൊടിയ വനം തെളിച്ചെടുത്ത്,ചരിവ് പ്രദേശം നിരപ്പാക്കിയാണ് സ്കൂള്‍
നിര്‍മ്മിച്ചിരിക്കുന്നത്.ചരിവിന് മുകളിലും,താഴെയുമായി ഓരോ സ്കൂള്‍‍
കെട്ടിടങ്ങള്‍‍. പൊക്കത്തെസ്കൂളും,താഴത്തെ സ്കൂളും.ഇരു കെട്ടിടങ്ങള്‍ക്കും നടുവിലായി ഒരു ഇടത്തരം ഗ്രൌണ്ട്.അന്ന് എല്‍.പി വിഭാഗം പൊക്കത്തെ സ്കൂളിലും,യു.പി.വിഭാഗം താഴത്തെ സ്കൂളിലും പ്രവര്‍ത്തിച്ചുവന്നു.
ഓഫീസ് റൂം പൊക്കത്തെ സ്കൂളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
പൊക്കത്തെ സ്കൂളിന്‍റെ രണ്ടാമത്തെ ഇടനാഴി വഴി പുറത്തേക്കിറങ്ങിയാല്‍
എന്നും,എപ്പോഴും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ട് ഉപ്പമാവ്പുര നില്‍ക്കുന്നു.
അവിടുത്തെ ഉപ്പുമാവിന്‍റെയത്ര കൊതിപ്പിക്കുകയും,വിശപ്പിക്കുകയും ചെയ്യുന്ന മണം ജീവിതത്തില്‍ പിന്നെങ്ങുനിന്നും അറിഞ്ഞിട്ടില്ല.
 ഉച്ചയ്ക്ക് ഒരുമണിയുടെ ബല്ലടിക്കുമ്പോള്‍,രാവിലെ  തന്നെ പറിച്ചെടുത്ത്
സൂക്ഷിച്ചിരിക്കുന്ന വട്ടയുടെ ഇലയുമായി,സ്കൂള്‍ വരാന്തയില്‍ നിരന്നിരിക്കും.മുതിര്‍ന്ന ചേട്ടന്‍മാരായ വിളമ്പുകാര്‍ വട്ടയിലയില്‍
ചൂടുള്ള ഉപ്പ്മാവ് വിളമ്പിത്തരും....ചൂടുള്ള ഉപ്പ്മാവ് വട്ടയിലയില്‍ വീഴുമ്പോള്‍ ഭാഷകള്‍ക്കതീതമായ ഒരു ഗന്ധം ആറാം ഇന്ദ്രിയത്തിലേക്ക്
പടര്‍ന്ന് കയറും....അക്കാലത്തെ കേരളീയദാരിദ്രത്തെ കാല്‍പ്പനികമാക്കിയ വല്ലാത്തമണം.
ആ ഉപ്പ്മാവ്പുരയുടെ അധിപ കുട്ടിയമ്മയായിരുന്നു.സ്കുളിലെ പ്യൂണ്‍.മുത്തശ്ശിക്കഥയിലെ,കഥപറയുകയും,ഒപ്പം സ്വയം കഥാപാത്രമാവുകയും ചെയ്യുന്ന അന്വശ്വരവാര്‍ദ്ധ്യകരൂപിണിയായ കുട്ടിയമ്മ.കുട്ടിയമ്മയ്ക്ക് മാത്രം കഴിയുന്ന മായികരുചികളിലാണ് ആ ഉപ്പുമാവ് രൂപം കൊണ്ടിരുന്നത്.കുട്ടിയമ്മയും,ഹെഡ്മിസ്ട്രസ്സ് മേരിടീച്ചറും ഞങ്ങളാല്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ടുപോന്നു.ആ ഉപ്പ്മാവ്പുര, എന്‍റെ നാടിന്‍റെയും,എന്‍റെ തലമുറയുടേയും അബോധങ്ങളില്‍ ഉറഞ്ഞ ആദ്യ മിത്ത്....ഞാനിതാ ആ ഉപ്പ്മാവ്പുരയ്ക്ക് തീ കൊളുത്തുന്നു...